എന്റെ ലളിതമായിരുന്ന
കണക്കുകൂട്ടലുകള്‍ക്കിടയിലേക്ക്
എന്തിനു നീ
അതിസങ്കീര്‍ണതയുടെ
(അ)സമവാക്യങ്ങളും ചിഹ്നങ്ങളും
തിരുകിക്കയറ്റി?
എനിക്കെന്നു പറഞ്ഞ്
നീ നിര്‍വചിച്ചുറപ്പിച്ച
കരുനീക്കങ്ങള്‍
നിനക്കുമാത്രം എല്ലാം എളുപ്പമാക്കുകയായിരുന്നു.
എനിക്കെപ്പോഴും
സമച്ചിഹ്നമെത്തും മുന്പ്
തോല്‍ക്കാനായിരുന്നു യോഗം.
ഞാന്‍ വെറുക്കുന്നു
നിന്നെ,
നിന്റെ വഴികളെ,
നിന്റെ ഉപദേശങ്ങളെ,
നീയില്ലെങ്കിലെന്താവുമായിരുന്നെന്ന്
എനിക്കാധി പെരുത്ത നിമിഷങ്ങളെ.
