Tuesday, July 10, 2012

അതിജീവനം

എന്നിലെന്നോ വിടര്‍ന്ന വസന്തം
നിന്നിലും പൂക്കുന്ന നാള്‍
സ്വപ്നം കാണുന്നത് കൊണ്ട്
എനിക്കീ മരുഭൂമിയെ സ്നേഹിക്കാന്‍ കഴിയുന്നു.

 


Thursday, June 28, 2012

മരിക്കാതെ

അന്ന് വിടചൊല്ലി പിരിഞ്ഞതിനു ശേഷം
നീ പോയ വഴിയൊടുങ്ങുന്നിടത്തു വെച്ച്,
പോകാന്‍ വഴിയില്ലാതെ നിന്ന എനിക്ക്
നീ തന്ന ഒറ്റനോട്ടം മാത്രമാണ്
ഇന്നുമീ വഴിവക്കിലെന്നെ പിടിച്ചു നിര്‍ത്തുന്നത്

Sunday, February 06, 2011

നിഷ്ക്രിയം

വയ്യെനിക്കെന്റെ
സ്വപ്നങ്ങളെ ജീവിക്കാന്‍.
അതിജീവിക്കുവാനും.
 

Saturday, April 10, 2010

ഉരിഞ്ഞെറിയാന്‍ കഴിയാത്തത്

എന്റെ ലളിതമായിരുന്ന 
കണക്കുകൂട്ടലുകള്‍ക്കിടയിലേക്ക്
എന്തിനു നീ 
അതിസങ്കീര്‍ണതയുടെ
(അ)സമവാക്യങ്ങളും  ചിഹ്നങ്ങളും 
തിരുകിക്കയറ്റി?

എനിക്കെന്നു പറഞ്ഞ് 
നീ നിര്‍വചിച്ചുറപ്പിച്ച
കരുനീക്കങ്ങള്‍ 
നിനക്കുമാത്രം എല്ലാം എളുപ്പമാക്കുകയായിരുന്നു.
എനിക്കെപ്പോഴും 
സമച്ചിഹ്നമെത്തും മുന്പ് 
തോല്‍ക്കാനായിരുന്നു യോഗം.

ഞാന്‍ വെറുക്കുന്നു
നിന്നെ,
നിന്റെ വഴികളെ, 
നിന്റെ ഉപദേശങ്ങളെ, 
നീയില്ലെങ്കിലെന്താവുമായിരുന്നെന്ന്  
എനിക്കാധി പെരുത്ത നിമിഷങ്ങളെ.

Sunday, March 21, 2010

ജഡത്വം

ഒന്നു ചത്തുകളയാമെന്നു കരുതിയാല്‍
അതിനും
ആദ്യം വേണ്ടത് 
ജീവനാണല്ലോ ദൈവമേ.

Wednesday, February 17, 2010

മാതൃരാജ്യം

പറിച്ചുനടുന്നതിനിടയില്‍
ആരുമറിയാതെ
വേരുകള്‍
ഭൂമിയെ കെട്ടിപ്പിടിച്ചു.

ശേഷം,
ജീവിതമില്ലാത്ത വേരുകളോ
വേരുകളിലാത്ത ജീവിതമോ?

ഒപ്ടിമിസം

ഇരുണ്ടിരുണ്ട്
ഉന്മത്തയാകും രാവേ,
വെളുവെളുത്തൊരു
പകലു വരുന്നുണ്ട്

Sunday, December 13, 2009

രണ്ടായിരത്തി ഒന്‍പത് ഡിസംബര്‍ പത്തിലെ എന്റെ ഡയറി ഇങ്ങനെ വായിക്കാം ...

Life is calling

||| ഓര്‍മ്മകള്‍ നമ്മെ നിഷ്ക്രിയരാക്കുമ്പോള്‍ നാം പരാജിതരുടെ കൂട്ടത്തിലേക്ക് ഒഴുകിയടിയുന്നു.
ഉടലോടെയിരിക്കുന്ന വര്‍ത്തമാനത്തെ കൊന്നുകൊണ്ടേയിരിക്കാന്‍ ഇനിയെനിക്കു വയ്യ.

|||ജീവിതമിങ്ങനെ തീര്‍ന്നുപോകുന്നു. ജീവിക്കാന്‍ വേണ്ടിമാത്രമെന്ന് സമാധാനിക്കനാവുന്നില്ല.

|||എഴുതിത്തീര്‍ക്കാന്‍ കാത്തുകെട്ടിക്കിടക്കുന്ന ഒരുപാടു കാര്യങ്ങള്‍ ഉള്ളില്‍. എനിക്ക് വലുതെന്നു തോന്നുന്ന/തോന്നിയ ചെറിയ കാര്യങ്ങള്‍, ചെറുതെന്നു തോന്നുന്ന/തോന്നിയ വലിയ കാര്യങ്ങള്‍. ഓര്‍മ്മകള്‍. എന്റെ ജീവിതം. ഞാന്‍.

|||എന്റെ പുസ്തകങ്ങള്‍ എല്ലാം ഒരുമിച്ചു കണ്ടപ്പോള്‍ ഓര്‍മ്മകള്‍ തള്ളിക്കയറി വന്നു എന്നിലേക്ക്‌. അവിടെ അവളുടെ മുഖം തെളിയുന്നു. "സ്വന്തം -----" എന്നെഴുതി അവസാനിച്ച അവളുടെ കുറിപ്പുകള്‍. നറുക്കെടുത്ത് തെരഞ്ഞെടുത്ത സുഹൃത്തിന് ഞാന്‍ സമ്മാനമായി കൊടുത്ത പുസ്തകം നോക്കി അവള്‍ പറഞ്ഞ "ഐ മിസ്സ്ഡ് ഇറ്റ്‌" ഹൃദയത്തിലെവിടെയോ കൊളുത്തിവലിച്ചത് .

|||ബി പി ഓ സൂത്രയിലെ ഓരോരോ കഥകളായി വായിച്ചുകൊണ്ടിരിക്കുന്നു. ആകെ 150 കഥകളുണ്ട്.

|||മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ചെറുകഥകളെക്കുറിച്ചുള്ള ഒരു പഠനവും സുഗതകുമാരി ടീച്ചറുമായി എ. കെ. അബ്ദുല്‍ ഹക്കീം നടത്തിയ അഭിമുഖത്തിന്റെ തുടക്കവും സുഭാഷ്‌ ചന്ദ്രന്റെ തുടരന്‍ നോവല്‍ മനുഷ്യന് ഒരു ആമുഖത്തിന്റെ ഈ ആഴ്ചയിലെ ഭാഗവും വായിച്ചു. "മറ്റുള്ളവരുടെ സഹായത്താല്‍ ഒരിക്കല്‍ക്കൂടി ആ ശരീരം ഭൂമിക്കു ലംബമായി നിന്നു. എഴുപത്തിനാല് കിലോ തൂക്കമുള്ള ഒരു ശരീരത്തെ അങ്ങനെ കുത്തനെ നിര്‍ത്താനുള്ള പ്രാണന്റെ പ്രയാസമെന്തെന്ന് അതിലും ശരീരഭാരമുള്ളവര്‍ ഉള്‍ക്കിടിലത്തോടെ അറിഞ്ഞു"...

|||മനസ്സ് മുന്പെങ്ങുമില്ലാത്ത വിധം ശാന്തമാണ്. ദൈവസ്മരണയും ദൈവഭയവും ഈ ശാന്തിയെ അധികരിപ്പിക്കുന്നു.

||| കരുണയും ജീവവായുവും കുടിവെള്ളവും തണുപ്പും എല്ലാം വറ്റിക്കൊണ്ടിരിക്കുന്ന കലികാലത്ത് ഇതൊക്കെയാവാന്‍ കഴിയണേ എന്ന് പ്രാര്‍ത്ഥന.
ഏകാന്തതയുടെ ഒരാള്‍ക്കൂട്ടമാണ് നഗരം.
ഈ ഒച്ചകള്‍ നഗരത്തിന്റെ നിലവിളികളും.

ജൂലൈ 26, 2009

എന്റെ വലിയ തണലുകള്‍
ഇല പൊഴിഞ്ഞ്
വിളറി വെളുത്തുപോകുന്നു.